Wednesday, August 03, 2016

ഒമ്പതാം വാർഡ്

ഓഫീസിൽ എന്നത്തെയും പോലെ രണ്ടു മണിക്കൂർ ഇടവിട്ടുള്ള മെഷീൻ ചായകുടിയും കഴിഞ്ഞ്, ഈ വൃത്തികെട്ട മെഷീൻ ചായ വരെ ചിലർക്ക് അഡിക്ഷനാണ്‌ എന്ന കേട്ടറിവ് കൂടെയുള്ളവർക്ക് പകർന്ന് നൽകി, നടന്നു വരുമ്പോഴാണ്‌ തുറന്ന് വെച്ച ലാപ്ടോപ്പിന്‌ മുമ്പിൽ എന്തോ ചിന്തയിൽ മുഴുകി, ചാരി ഇരിക്കുന്ന രമേഷിനെ ശ്രദ്ധിച്ചത്‌.

ഞാൻ: “ എന്താടാ ഒരു ആലോചന? നീ എന്താ ചായ കുടിക്കാൻ വരാഞ്ഞത്? ഒരു ചായ കുടിച്ചാൽ പണിയെടുക്കാൻ ഒരുന്മേഷം ഒക്കെ കിട്ടും.”

രമേഷ്: “ ഉന്മേഷകുറവൊന്നും അല്ലെടാ... വീട്ടിലെ കാര്യം ആലൊചിച്ച്‌ ഇരുന്നതാ. ആകെ പ്രശ്നങ്ങളാ...”

ഞാൻ: “നിനക്കൊക്കെ എന്തു പ്രശ്നം? നിനക്കും ഭാര്യക്കും കൂടി ലക്ഷങ്ങളല്ലെ ശമ്പളം.”

രമേഷ്: “ ഇന്നത്തെ കാലത്ത്‌ അല്ലെങ്കിലും കാശൊക്കെ ആർക്കാടാ പ്രശ്നം? ഇതു അതല്ല. രാത്രി നമ്മൾ ക്ഷീണിച്ച്‌ എങ്ങനെയെങ്കിലും ഒന്നു കിടന്നാൽ മതി എന്നു പറഞ്ഞ് വീട്ടിൽ ചെല്ലുമ്പോൾ, അവളെ അടുക്കളയിൽ സഹായിക്കുന്നില്ലാ എന്നും പറഞ്ഞ് എന്നും വഴക്കാ. അവള്‌ 5:30ക്ക്‌ വീട്ടിൽ എത്തുന്നതല്ലേ, ഒറ്റക്ക് രണ്ടു പേർക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ എന്താ കുഴപ്പം?”

ഞാൻ: “അത്രേയുള്ളോ? ആ സിറ്റ്വേഷൻ മുൻകൂട്ടി കണ്ടിട്ടാണ്‌ ഞാൻ ഒരു വേലക്കാരിയെ വെച്ചത്.”

ഈ സംഭാഷണം കേട്ടു കൊണ്ടിരുന്ന മനു പതുക്കെ കസേര നിരക്കി ഞങ്ങളുടെ അടുത്തേക്ക് വന്നു.

മനു: “നിനക്കൊക്കെ എല്ലാം ഉണ്ടായതിന്റെ കുഴപ്പാ. നീ എന്റെ കാര്യം ഒന്നാലോചിച്ച്‌ നോക്കിക്കേ. വയസ്സ് 32 ആയി. ഇതുവരെ കല്യാണം പോലും ആയിട്ടില്ല. ഈ മുടിഞ്ഞ കഷണ്ടിയാണ്‌ പ്രശ്നം. ഒരുത്തിക്കും ബോധിക്കുന്നില്ല. വിഗ്ഗ് വെച്ച് പോയാലും ഇവളുമാര്‌ കണ്ടുപിടിക്കും.”

ഞാൻ:“കഷണ്ടി ഒന്നും അല്ലടാ. നിന്റെ ഈ കൊടവയറാണ്‌ മെയിൻ പ്രശ്നം. നിനക്ക് വല്ല ജിമ്മിലും പൊക്കൂടെ? നീ വരുന്നുണ്ടെങ്കിൽ വാ, ഞങ്ങൾ അടുത്ത ഒന്നാം തിയതി ജിമ്മിൽ ചേരാൻ പോവ്വാ.”

അതുവരെ എന്തൊക്കെയോ ടയിപ്പ് ചെയ്യുന്നതിന്റെ ഇടയിലും ഞങ്ങളെ ഒളികണ്ണിട്ടു നോക്കിയിരുന്ന ബിന്നി ചാടി എഴുന്നേറ്റു.

ബിന്നി: “നീയൊക്കെ ഈ ജിമ്മിൽ കൊണ്ടു പോയി കളയുന്ന കാശ് വല്ല പാവപെട്ടവർക്കും കൊടുത്തൂടെ? ഇപ്പൊ വന്ന ആ മെയിൽ ഒന്നു വായിച്ച് നോക്ക് എല്ലാവരും. സി.എസ്.ആർ. ആക്റ്റിവിറ്റി. പാവപെട്ട കുട്ടികൾക്ക് യൂണിഫോം വാങ്ങി കൊടുക്കാൻ താല്പര്യം ഉള്ളവർ കാശ് എച്ച്.ആറിനെ ഏല്പിക്കാൻ.”

രമേഷ്: “യെസ്... അതൊരു നല്ല കാര്യമാണ്‌.”

ഞാൻ: “അങ്ങനെ നമ്മൾ അഞ്ചോ പത്തോ എച്ച്.ആറിനെ ഏല്പിച്ച് ഏതെങ്കിലും കുട്ടികൾക്ക് യൂണിഫോം വാങ്ങി കൊടുക്കുന്നതിൽ കാര്യമില്ല. നമ്മൾ എല്ലാവരും ദിവസവും കുറേശ്ശെ കാശ് സേവ് ചെയ്ത് ഒരു സംഖ്യ ആവുമ്പോൾ ഏതെങ്കിലും അനാഥാലയത്തിൽ നേരിട്ട് കൊണ്ടു കൊടുക്കണം. അപ്പൊ അവരുടെ സന്തോഷം നേരിട്ട് കാണാമല്ലോ.”

മനു: “ഓക്കെ... എന്നാൽ ഒരു കാര്യം ചെയ്യാം. നമുക്ക് നാളെ മുതൽ ഒരു കുടുക്ക ഉണ്ടാക്കി, നമ്മുടെ ഉച്ച ഭക്ഷണം ഒഴിവാക്കി, ആ കാശ് കുടുക്കയിലിടാം. ഒരു മാസം കഴിയുമ്പോൾ നമുക്ക് കൊണ്ട് കൊടുക്കാം. ഉച്ച ഭക്ഷണം ഒഴിവാക്കിയാൽ ഈ വയറും ഒന്നു കുറയുമായിരിക്കും.”

ബിന്നി: “എന്നാ പിന്നെ ഇന്നു തന്നെ തുടങ്ങിക്കൂടേ?”

മനു: “അയ്യോ ഇന്നു പറ്റില്ലാ... ഇന്നു ഉച്ചക്ക് ബിരിയാണി കഴിക്കണം എന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പൊഴേ തീരുമാനിച്ചതാ.”

ഞാൻ: “നാളെയെങ്കിൽ നാളെ. നമുക്ക് എന്തായാലും ഇത് ചെയ്തേക്കാം. ഇടയ്ക്ക് ഇങ്ങനെ എന്തെങ്കിലും ചെയ്താലെ ജീവിതത്തിന്‌ ഒരു അർത്ഥമൊക്കെ ഉണ്ടാവൂ.”

അങ്ങനെ ചർച്ച നീണ്ടു. പിറ്റേന്ന് മുതൽ പറഞ്ഞുറപ്പിച്ചതു പോലെ കുടുക്കയിൽ ഉച്ച ഭക്ഷണത്തിന്റെ കാശ് എല്ലാവരും നിക്ഷേപിച്ചു. രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വ്യവസ്ഥയിൽ നിന്ന് ഉച്ചഭക്ഷണം ഒഴിവാക്കൽ എന്ന ഭാഗം എടുത്തു കളഞ്ഞു. എന്നാലും സ്ഥിരമായി എല്ലാവരും പൈസ നിക്ഷേപിച്ചു.

മാസം ഒന്നു കഴിഞ്ഞ് കുടുക്ക പൊട്ടിച്ചപ്പോൾ എതാണ്ട് എഴായിരം രൂപയോളം ഉണ്ടായിരുന്നു.

പിന്നീടുള്ള ഒരാഴ്ചത്തെ ഇടവേള ചർച്ചകൾ ഇത് ആർക്ക് കൊടുക്കണം എന്നായി. പല അനാഥാലയങ്ങളും വയോജന മന്ദിരങ്ങളും ചർച്ചയിൽ വന്നു പോയി. അങ്ങനെ ഇരിക്കുമ്പോഴാണ്‌, തെരുവോരങ്ങളിലെ കുട്ടികളെ സംരക്ഷിച്ച് ഒരു നല്ല ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന ഒരു വ്യക്തിയെ പറ്റി സണ്ടേ സപ്ളിമെന്റിൽ കണ്ട വിവരം ബിന്നി പറയുന്നത്.

ഓൺ ലൈനിൽ പരതി, അവരുടെ നമ്പർ കണ്ടു പിടിച്ച്‌ വിളിച്ച് കാര്യം അവതരിപ്പിച്ചു. രണ്ടു ദിവസം കൊണ്ട്` നിർത്തിയെങ്കിലും, അതു പറയാതെ, ഞങ്ങൾ ഒരു മാസം ഉച്ചയൂണ്‌ ഉപേക്ഷിച്ചു സംഹരിച്ച കാശാണെന്ന്‌ എടുത്തു പറഞ്ഞു. എല്ലാം കേട്ടതിനു ശേഷം അദ്ദേഹം മറുപടി പറഞ്ഞു.

“നിങ്ങളെ പോലുള്ള ആൾക്കാർ ഇങ്ങനെയുള്ള സഹായം ചെയ്യാൻ തയ്യാറാവുന്നത് തന്നെ വലിയ കാര്യമാണ്‌. ഞങ്ങളെ പറ്റി പത്രത്തിൽ വന്നതിനു ശേഷം ഒരുപാട് സുമനസ്സുകൾ സഹായവുമായി എത്തുന്നുണ്ട്.

എന്നാൽ ഞങ്ങളെ പോലെ, ഈ പ്രവൃത്തി പുണ്യമായി കണ്ട് ചെയ്യുന്ന, ഒരുപാട് ആളുകൾ വെറെയുമുണ്ട്. അധികം അറിയപ്പെടാത്തതിനാൽ അവർക്ക് കിട്ടുന്ന സഹായങ്ങളും കുറവാണ്‌.

നിങ്ങൽ തയ്യാറാണെങ്കിൽ അതുപോലൊരു വ്യക്തിയുടെ അഡ്രസ്സ് ഞാൻ തരാം. പറ്റുമെങ്കിൽ അവിടെ വരെ ഒന്നു ചെന്ന് ഈ കാശ് അവരെ ഏല്പിക്കണം.“

അദ്ദേഹത്തിന്റെ അഡ്രസ്സും കുറിച്ചെെടുത്ത് ഫോൺ വെച്ചു.

”എന്തായാലും ഇത്രയൊക്കെ ആയില്ലെ, നമുക്ക് അവിടെ വരെയൊന്ന് പോയി നോക്കിയാലൊ?“ ബിന്നി ചോദിച്ചു

എല്ലാവർക്കും സമ്മതമായതിനാൽ അടുത്ത ശനിയാഴ്ച്ച തന്നെ അവിടെ പൊകുവാൻ തീരുമാനിച്ചു.

ഒഴിവു ദിവസത്തിന്റെ ആലസ്യത്തിൽ ശനിയാഴ്ച്ച ഉച്ചയോടു കൂടി ഞങ്ങൾ രമേശന്റെ ഇന്നോവയിൽ യാത്ര പുറപ്പെട്ടു.

രമേശൻ: ”എന്നാലും മനു ഈ കുടവയറും വെച്ച് അവിടെ ചെന്നാൽ നമ്മൾ ഉച്ചയൂണ്‌ ഉപേക്ഷിച്ച കഥ അവര്‌ വിശ്വസിക്യോ?“

മനു: ”അതെന്തെങ്കിലും ആവട്ടെ. നമ്മൾ അവിടെ ചെല്ലുന്നു, ആൾക്ക് കാശ് കൊടുക്കുന്നു, അതിന്റെ ഒന്നു രണ്ട് ഫോട്ടോ എടുക്കുന്നു, തിരിച്ച് പോരുന്നു. ഫോട്ടോസ്സ് ഫേയിസ്ബുക്കിൽ ഇട്ടേക്കാം, എല്ലാവരും ഒന്നു അറിയട്ടെ നമ്മൾ ഇതൊക്കെ ചെയ്ത കാര്യം.

ആ പിന്നെ തിരിച്ച്‌ വരുമ്പോൾ നമുക്ക് എവിടെയെങ്കിലും ഇറങ്ങി ഒരു ബിരിയാണി കഴിക്കണം.“

അങ്ങനെ തമാശയും ചിരിയുമായി ഞങ്ങൽ പറഞ്ഞ സ്ഥലത്തെത്തി. വഴിയിൽ കണ്ട ഒരാളോട് അഡ്രസ്സ് കാണിച്ച്‌ കൃത്യം സ്ഥലം ചോദിച്ചു.

”ഇത് ജൊർജ്ജേട്ടന്റെ അഡ്രസ്സാ... ആ വളവു തിരിഞ്ഞാൽ കാണുന്നതാ വീട്.“

ചുറ്റും വേലി കെട്ടിയ ഒരു ഓടിട്ട വീടിനു മുമ്പിൽ വണ്ടി നിർത്തി ഇറങ്ങി.

മുറ്റത്ത് ഇടതു ഭാഗത്തായി കുറച്ചു സ്ഥലം ഷീറ്റ് ഇട്ടിട്ടുണ്ട്. അവിടെ ഇട്ടിരിക്കുന്ന മൂന്നു നാലു കട്ടിലുകളിലായി ആരൊക്കെയോ കിടക്കുന്നു. മറ്റൊരറ്റത്ത്‌ നാലഞ്ച് കുട്ടികൾ ഇരുന്ന് എന്തൊക്കെയോ പറഞ്ഞ് കളിക്കുന്നു.

ഉമ്മറത്ത് ഇട്ടിരിക്കുന്ന തുരുമ്പ് പിടിച്ച് നിറം മങ്ങി തുടങ്ങിയ കസേരയിൽ എഴുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരാൾ കണ്ണുമടച്ച് ഇരിക്കുന്നുണ്ട്.

”ചേട്ടാ... ഈ ജോർജ്ജേട്ടൻ?“

പ്രതികരണമൊന്നും ഇല്ലാത്തതിനാൽ ഞാൻ ഒന്നുകൂടി ഉച്ചത്തിൽ ചോദിച്ചു.

”അങ്കിൾ... ഈ ജോർജ്ജേട്ടന്റെ വീട് ഇതല്ലെ?“

അതു കേട്ട് കണ്ണു തുറന്ന് ഞങ്ങളെ നോക്കി വീണ്ടും കണ്ണടച്ചതല്ലതെ അയാൾ ഒന്നും മിണ്ടിയില്ല.

ശബ്ദം കേട്ടിട്ടാവണം അകത്തു നിന്ന് ഒരു മധ്യവയസ്കൻ ഇറങ്ങി വന്നു.

”ആരാ?“

ബിന്നി: ”അല്ല ചേട്ടാ ഞങ്ങൾ ജോർജ്ജേട്ടനെ ഒന്നു കാണാൻ വന്നതാ..“

”അതെ ഞാൻ തന്നെയാണ്‌ ജോർജ്ജ്. എന്താ സാറെ കാര്യം?“

ഞങ്ങൾ ആഗമനോദ്ദേശം വ്യക്തമാക്കി. അദ്ദേഹം ചൂണ്ടി കാണിച്ചു തന്ന ആദ്യത്തെ കസേരയിൽ ഇരുന്ന് മനു ചോദിച്ചു.

”ആക്ച്ച്വലി ഇവിടെ എന്താ ചേട്ടാ പരുപാടി?“

ചോദ്യം കേട്ട് ഒന്നു ചിരിച്ച് ജോർജ്ജേട്ടൻ മറുപടി പറഞ്ഞു

”ഇവിടെ ഞാനും കുടുംബവും പിന്നെ ആർക്കും വേണ്ടാടാത്ത ഈ പാവങ്ങളും സുഖമായി കഴിയുന്നു. വേറെ പരുപാടി ഒന്നും ഇല്ല“

മനുവിന്റെ ചോദ്യം ശരിയായില്ല എന്ന തോന്നലിൽ ബിന്നി കൂട്ടിച്ചേർത്തു

”അല്ല ചേട്ടാ... ഇവരൊക്കെ ആരാണെന്നും, ചേട്ടൻ ചെയ്യുന്ന സൽപ്രവർത്തികളെ പറ്റിയും കൂടുതൽ അറിയാൻ ഞങ്ങൾക്ക് താല്പര്യം ഉണ്ട്.“

ഒന്ന് ആലോചിച്ച് ഒരു നെടുവീർപ്പോടു കൂടി ജോർജ്ജേട്ടൻ പറഞ്ഞ് തുടങ്ങി.

“നിങ്ങൾ സർക്കാർ ആശുപത്രിയിൽ പോയിട്ടുണ്ടോ?”

ഞങ്ങൽ എല്ലാവരും പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

“അവിടെ ഒമ്പതാം വാർഡ് എന്നറിയപ്പെടുന്ന ഒരു വാർഡുണ്ട്. പല അസുഖങ്ങളുമായി വന്ന് ചികിത്സിച്ച് അവസാനം ഡോക്ടറുമാർ പോലും കയ്യൊഴിഞ്ഞ രോഗികൾ കിടക്കുന്ന വാർഡ്.

നിർധനരും നിരാലംബരുമായതിനാൽ ശിഷ്ടകാലം അവിടെ കിടക്കുക മാത്രമാണവരുടെ വിധി. ചുരുക്കി പറഞ്ഞാൽ മരണത്തെ കാത്ത് കിടക്കുന്നവർ. എത്ര കാലം ഇങ്ങനെ കിടക്കണം എന്നു പോലും ആർക്കും അറിയില്ല.

അങ്ങനെയുള്ളവരെ ഞാൻ ഇവിടെ കൂട്ടി കൊണ്ടുവന്ന് എന്നെ കൊണ്ട് കഴിയാവുന്ന രീതിയിൽ അവരെ നോക്കുന്നു, അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നു.

ഒറ്റപെടലിന്റെ ദു:ഖവും, മരണത്തിനായുള്ള കാത്തിരുപ്പിന്റെ വേദനയും അവരുടെ മനസ്സിൽ നിന്നകറ്റി, മരണം വരെ സന്തോഷം നൽകാൻ ശ്രമിക്കുന്നു.

സഹായത്തിന്‌ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അവിടെ ഇരുന്നു കളിക്കുന്ന രണ്ടു പേർ എന്റെ കുട്ടികളാണ്‌”

ഒരു നിമിഷത്തെ മൗനം ഭേദിച്ചു കൊണ്ട് രമേഷ് ചോദിച്ചു

“അപ്പൊ ഇതിന്റെ ചിലവൊക്കെ?”

പ്രതീക്ഷിച്ച ചോദ്യം എന്ന പോലെ ജോർജ്ജേട്ടൻ മറുപടി പറഞ്ഞു.

“ഞാൻ പട്ടാളത്തിൽ നിന്ന് റിട്ടയർ ചെയ്തതാണ്‌. പെൻഷൻ കിട്ടുന്നുണ്ട്. അതും പിന്നെ ചിലരുടെ സഹായവും ഒക്കെ ആയി നടക്കുന്നു.

വരൂ നമുക്ക് എല്ലാവരേയും ഒന്നു കാണാം”

ജോർജ്ജേട്ടന്റെ പുറകെ ഞങ്ങൾ നടന്നു.

കട്ടിലുകളിലും നിലത്ത് പായയിലുമായി കിടക്കുന്നവരിൽ അധികവും വൃദ്ധരാണ്‌. എല്ലാവരും കൂടി അഞ്ചാറ്‌ പേരുണ്ട്. ഒന്നു രണ്ടു പേർ മുറ്റത്തെ കസേരയിൽ ഇരിക്കുന്നു.

ജോർജ്ജേട്ടൻ തുടർന്നു

“ഇവരൊക്കെ പരസഹായം ഇല്ലാതെ അനങ്ങാൻ കഴിയാത്തവരാണ്‌. എല്ലാവരും അകത്താണ്‌ കിടക്കാറ്‌. വൈകുന്നേരം വെയിലൊന്നാറുമ്പോൾ എല്ലാവരേയും പുറത്തു കൊണ്ടു വന്ന് കിടത്തും.

കാറ്റും വെളിച്ചവും ശബ്ദങ്ങളും ആസ്വദിച്ച് കുറച്ചു നേരം ഇവരിങ്ങനെ കിടക്കും.”

എല്ലാവരുടെ മുഖത്തും പ്രതീക്ഷയസ്തമിക്കാത്ത സന്തോഷത്തിന്റെ ഒരു ചെറു വെളിച്ചം കാണാം.

അപ്പോഴാണ്‌ നടുവിലത്തെ കട്ടിലിൽ കിടക്കുന്ന ഒരു ബാലനെ ഞാൻ ശ്രദ്ധിച്ചത്‌. ചുരുണ്ട് കൂടിയാണ്‌ കിടക്കുന്നത്. കൈയ്യിനും കാലിനും തളർച്ച ഭാദിച്ചതു പോലെയുണ്ട്. നാക്ക് പുറത്തേക്ക്‌ നീട്ടിയിരിക്കുന്നു. എന്നാൽ ചലനം നിലക്കാത്ത കണ്ണുകൾ ഇപ്പോഴും തിളങ്ങുന്നുണ്ട്.

ഞാൻ നോക്കുന്നത് കണ്ടിട്ടാവണം ജോർജ്ജേട്ടൻ പറഞ്ഞു.

“ആ... ഇവനാണ്‌ അനീഷ്. ഇവിടെ എത്തിയിട്ട് ഒരു കൊല്ലമാവുന്നു. പത്താം വയസ്സിൽ തലച്ചോറിനെ ബാധിച്ച ഒരു രോഗമാണ്‌. അവയവങ്ങൾ ഒരോന്നോരോന്നായി തളരുന്ന ഒരു രോഗം.

ഇവൻ നന്നായി ഫുട്ബോൾ കളിച്ചിരുന്നതാണ്‌. ഒരിക്കൽ കളിക്കിടയിൽ തളർന്നു വീണു. പിന്നെ എഴുന്നേറ്റിട്ടില്ല. ആദ്യം തളർന്നത് കാലുകളായിരുന്നു. പിന്നെ ഒരോന്നോരോന്നായി. ഇപ്പോൾ കണ്ണുകൾ മാത്രമേ ചലിക്കൂ. ഏറിയാൽ രണ്ടു മാസം കൂടി എന്നാണ് ഡോക്ടറുമാർ പറഞ്ഞത്.

ഇവന്‌ അച്ഛനും അമ്മയും ഒരു അനിയനും ഉണ്ട്. ഒരല്പ്പം ദൂരെയാണ്‌ വീട്. പാവങ്ങളാണ്‌. കൂലിവേല ചെയ്ത്‌ കിട്ടുന്ന കാശിൽ ഒരംശം മാറ്റി വെച്ച്, എല്ലാ മാസവും ഇവിടെ വരും.

വന്നാലും അച്ഛൻ വേലിക്കു പുറത്തേ നില്ക്കൂ. ഇവന്റെ ഈ കിടപ്പ് കാണാൻ വയ്യാത്തതിനാൽ... അമ്മയും അനിയനും ഇവിടെ വന്ന് ഇവന്റെ അടുത്തിരിക്കും. അനിയൻ സ്കൂളിലെ കഥകൾ എല്ലാം ഇവനെ പറഞ്ഞു കേൾപ്പിക്കും. ആദ്യമൊക്കെ അതു കേട്ട് ഇവന്റെ കണ്ണീൽ കണ്ണുനീർ നിറയുമായിരുന്നു. പിന്നെ പിന്നെ അതും ഇല്ലാണ്ടായി.

കഴിഞ്ഞ മാസം അമ്മ ഒറ്റക്കാണ്‌ വന്നത്. ചോദിച്ചപ്പോൾ അവന്റെ അനിയനും ഈ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയതായി പറഞ്ഞു. ചേട്ടന്റെ രോഗലക്ഷണങ്ങൾ കണ്ടു മനസ്സിലാക്കിയതിനാൽ, അവനു ഭാവിയിൽ സംഭവിക്കാൻ പൊവുന്നതെന്താണെന്ന് അവനറിയാം. അതാണ്‌ കഷ്ടം.”

പിന്നീട് നീണ്ട മൗനമായിരുന്നു. ഒന്നു തലയുയർത്തി പരസ്പരം നോക്കാൻ പോലും മറന്ന് ഞങ്ങളെല്ലാവരും എന്തോ ചിന്തയിലാണ്ടു. പരസ്പരം കണ്ടില്ലെന്നു ഭാവിച്ച് കണ്ണുനീർ തുടച്ചു.

“ആ.. പറഞ്ഞ് നേരം സന്ധ്യയായി. നിങ്ങൾക്ക് രാത്രിയാവുമ്പോഴേക്കും വീട്ടിലെത്തണ്ടേ?”

ചിന്തയിൽ നിന്ന് ഉണർന്ന് കയ്യിൽ കരുതിയ തുക ജോർജ്ജേട്ടനെ ഏല്പിച്ചു. ഇനിയും വരാം എന്നു മാത്രം പറഞ്ഞ് താക്കോൽ കൊടുത്ത യന്ത്രങ്ങളെന്നോണം തിരിഞ്ഞു നടന്നു.

തിരികെ യാത്രയിൽ  ഫേയിസ്ബുക്കും ബിരിയാണിയും ഒന്നും ഉണ്ടായിരുന്നില്ല. ബോധമണ്ഡലങ്ങളെ ഉണർത്തിയ കാഴ്ച്ചകളുടെ നീണ്ട മൗനം മാത്രം...

8 comments:

Moncy Mathew said...

Excellent Sujith...

Manu Mullanarambath said...

Really heart touching...

Unknown said...

Panikam, oru rakshayumilla, excellent ...

Anonymous said...

Thank you for sharing the story.. ellam undayitum..entho onnillathathinu vishamikunna nammalil chilarilenkilum eth bodhodhayam unarthum..

Unknown said...

Well written and an eye opener.. :)

rustywater said...

Stories close to reality. Stories with impact. Hope you write more, inspire more.

Unknown said...

Vyathastha maya post.
Vayikunnavarku iharathilulla post vayikunnavarku oru prajothanamakatte

അനിൽസ് said...

എഴുത്ത് നന്നായ്ട്ടുണ്ട് സുജിത്ത്...