Thursday, August 18, 2016

അഹം

"ഇനി തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്..."

അതെ ശരിയാണ്, ഇനി താനൊരു തീരുമാനമെടുത്തേ മതിയാവൂ. അവൻ ഓർത്തു... പതിനഞ്ചു വയസ്സിനു ശേഷം ജീവിതത്തിൽ താൻ എടുത്തതെല്ലാം തന്റെ മാത്രം തീരുമാനങ്ങളായിരുന്നു. സംശയത്തിന്റെ ആനുകൂല്യങ്ങളില്ലാത്ത ഉറച്ച തീരുമാനങ്ങൾ. അവയെല്ലാം ശരിയായിരുന്നു എന്ന വിശ്വാസവും തനിക്കുണ്ടായിരുന്നു.

എന്നാൽ ഇന്ന് ആ വിശ്വാസങ്ങൾ തന്നെ തുണയ്ക്കുന്നില്ല. മനസ്സ് രണ്ടായി സ്വയം പകുത്ത് തമ്മിൽ സംവദിക്കുന്നു. ഇവിടെ ഒന്ന് ശരി മറ്റേത് തെറ്റ് എന്ന് പറയാനാകില്ല. പ്രായോഗികതയും വൈകാരികതയും തമ്മിലാണ് സംവാദം.

അവൻ ഓർമ്മകളിൽ പരതി.

ഇല്ല തന്റെ ഇതുവരെയുള്ള തീരുമാനങ്ങളിലൊന്നും വൈകാരികതക്ക് സ്ഥാനമുണ്ടായിരുന്നില്ല.

അപ്പോൾ ഇതുവരെ താൻ സ്വയം എടുത്തത് എന്ന് അഹങ്കരിച്ചിരുന്ന തീരുമാനങ്ങൾ എല്ലാം ശരിയായിരുന്നില്ലേ?

തന്റെ ആഗ്രഹങ്ങളെ തീരുമാനങ്ങളാക്കി നടപ്പാക്കാനുള്ള ഊർജ്ജം തനിക്കെവിടുന്നാണ് കിട്ടിയത്?

അച്ഛൻ...

അതെ, തന്റെ തീരുമാനങ്ങളോടുള്ള എതിർപ്പ് പ്രകടിപ്പിക്കുമെങ്കിലും അവസാനം തന്റെ ആഗ്രഹങ്ങൾക്ക് അച്ഛൻ വഴങ്ങും എന്നുള്ള ഉറപ്പായിരുന്നു തീരുമാനങ്ങളെടുക്കാനുള്ള തന്റെ ആദ്യത്തെ ഊർജ്ജം.

പിന്നീട് അച്ഛനെ എതിർത്ത് തീരുമാനങ്ങളെടുക്കുന്നതിലെ ആവേശമായി ആ ഊർജ്ജം.

എന്നും താൻ പ്രായോഗികമെന്ന് പറഞ്ഞ് അവതരിപ്പിച്ചിരുന്ന തീരുമാനങ്ങൾ, അച്ഛന്റെ വൈകാരിക തീരുമാനങ്ങളെ തോൽപ്പിച്ചു കൊണ്ടേ ഇരുന്നു.

സുരക്ഷിതത്വത്തിന്റെ ഗവർൺമെന്റ് ജോലിയെന്ന അച്ഛന്റെ വൈകാരികതയെ, സാമ്പത്തിക ലാഭത്തിന്റെ IT ജോബ് എന്ന തന്റെ പ്രായോഗിക തീരുമാനം കൊണ്ട് താൻ തോല്പിച്ചിട്ടുണ്ട്.

ജോലികളനവധി മാറേണ്ടി വന്നപ്പോഴും, അതുവഴിയുള്ള ആകുലതകൾ ജീവിതത്തെ അലട്ടിയപ്പോഴും, തന്റെ തീരുമാനങ്ങൾ തെറ്റായിരുന്നെന്ന് അച്ഛന്റെ മുമ്പിൽ താൻ സമ്മതിച്ച് കൊടുത്തിട്ടില്ല.

റിട്ടയേർഡ് ജീവിതം ജന്മനാട്ടിലെ തറവാട്ടു വീട്ടിലും, അന്നന്നത്തെയന്നം പറമ്പിലെ കൊച്ചു പച്ചക്കറിത്തോട്ടത്തിൽ നിന്നും എന്നുള്ള അച്ഛന്റെ വൈകാരികതയെ, എല്ലാ സൗകര്യങ്ങളും നിറഞ്ഞ ടൗണിലെ ഒരു ഫ്ലാറ്റ് എന്ന തന്റെ പ്രായോഗിക തീരുമാനത്തിനു വേണ്ടി വിൽപ്പിച്ചിട്ടുണ്ട്.

ടൗണിലെ പൊലൂഷൻ തന്റെ മകൾക്കു നല്കിയ ആസ്ത്മ രോഗം കാരണം, ഫ്ലാറ്റ് വിറ്റ്, ഇത്തിരി വിട്ട് എവിടേയെങ്കിലും കുറച്ചു ഭൂമി വാങ്ങിയാലോ എന്നുള്ള ആലോചനയെ പറ്റി അച്ഛനോട് ഇതുവരെ സംസാരിച്ചിട്ടില്ല.

കാലം തെറ്റെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ടെങ്കിലും, ചെറുതും വലുതുമായ തന്റെ പല തീരുമാനങ്ങളും അച്ഛന്റെ മുമ്പിൽ താൻ നേടിയ വിജയങ്ങളായിരുന്നു.

പക്ഷെ ഒന്നാലോചിച്ചാൽ, അച്ഛൻ ഒപ്പം ഉണ്ടെന്ന വിശ്വാസമായിരുന്നില്ലേ തന്റെ ഓരോ തീരുമാനങ്ങളുടേയും ശക്തി?

"താങ്കൾ കേൾക്കുന്നുണ്ടല്ലോ അല്ലേ?"

ഡോക്ടറുടെ ശബ്ദം അയാളെ ചിന്തകളിൽ നിന്ന് ഉണർത്തി...

" അപ്പോൾ ഞാൻ പറഞ്ഞത് എന്താണെന്നു വെച്ചാൽ, ഇനി തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്...

അച്ഛനെ ഇനിയും ഈ വെന്റിലേറ്ററിൽ ഇങ്ങനെ കിടത്തി വേദന തീറ്റിച്ചിട്ട് ഇനി ഒന്നും ചെയ്യാനില്ല. പ്രായോഗികമായി ചിന്തിച്ചാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റി ഇനിയുള്ള യാത്ര സുഖമമാക്കുകയാണ് വേണ്ടത്.

നിങ്ങളുടെ വൈകാരികത ഞങ്ങൾക്ക് മനസ്സിലാവുകയും ഞങ്ങൾ അതു മാനിക്കുകയും ചെയ്യുന്നു. അതു കൊണ്ട് നിങ്ങൾ നന്നായി ആലോചിച്ച് ഒരു തീരുമാനം എടുക്കൂ..."

4 comments:

Bejoy said...

:) nannayitundu..

vaikarikamayi paranjaal.. nee prayogigamayi iniyum ezhuthanam...

Moncy Mathew said...

Awesome writing...loved it!!

Rajesh Babu said...

Adipoli panikks...

ViBiN said...

Good one :)