Monday, June 12, 2006

മൂന്നാറു പന്ത്രണ്ട്‌ ('1' 2)

ജീവിതത്തില്‍ ആദ്യമായാണ്‌ ഞാന്‍ എഴുതുന്നത്ത്‌. തെറ്റുകളും കുറ്റങ്ങളും ക്ഷമിക്കുക. ഒരു യാത്ര വിവരണത്തില്‍ നിന്നന്നെ ആവട്ടെ എന്റെയും തുടക്കം...

മുന്‌കൂട്ടി നിശ്ചയിച പ്രകാരം എല്ലാവരും കൃത്യം 6 മണിക്കു തന്നെ മാഷിന്റെ അടുത്തെത്തി. ഞങ്ങള്‍ക്ക്‌ ജീവിതത്തിനും അക്കൌണ്ടന്‍സിക്കും ട്യൂഷന്‍ തരുന്ന മാഷിന്റെ വീട്ടില്‍ നിന്നാണു എല്ലാ നല്ലകാര്യങ്ങളും ഞങ്ങള്‍ തുടങ്ങാറ്‌. നാളെ അടിമാലി വെച്ച്‌ 'ഞൂഞ്ഞി'ടെ അനിയത്തിടെ കല്യണാണ്‌... നാളത്തെ കല്യാണത്തിനു ഇന്നു രാവിലെ തന്നെ എന്തിനാ പോണെ എന്ന ന്യായമായ സംശയം ഉന്നയിച്ച വീട്ടുകാരുടെ മുന്നില്‍, തങ്ങളുടെ സ്വതസിത്‌ധമായ നുണപറച്ചില്‍ പാടവം തെളിയിച്ചിട്ടാണ്‌ ഓരോരുത്തരും എത്തിയിരിക്കുന്നത്‌.

അങ്ങനെ മൂന്നു ബൈക്കിലും ഒരു അംബാസിഡര്‍ കാറിലും ആയി 'പന്ത്രണ്ട്‌' പോരാളികള്‍' 'മൂന്നാര്‍' എന്ന ലക്ഷ്യസ്ഥാനത്തക്കു പുറപ്പെട്ടു. ഒരു കൂട്ടുകാരന്റെ അനിയത്തിടെ കല്യാണം നടക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള സന്തോഷത്തെ മറികടക്കാന്‍, വെറും മൂന്നും നാലും പേപ്പര്‍ പോയതിന്‌, ഡിഗ്രി എന്ന താങ്ങുവടി തരില്ല എന്നു പറഞ്ഞ യൂണിവേര്‍സിറ്റിയുടെ ശാഠ്യത്തിനുമായില്ല.

പാട്ടും പാരകളും ഒക്കെയായി ആ പടയോട്ടം ലക്ഷ്യത്തിലേക്ക്‌ അടുത്തുകൊണ്ടിരുന്നു. ഉത്തരവാദിത്വത്തിന്റെ കെട്ടുപാടുകളില്‍ അകപ്പെട്ടു ഞങ്ങലൊടൊത്ത്‌ കൂടാന്‍ കഴിയാത്തതിലുള്ള അസൂയ കൊണ്ടാണോ അതൊ ഞങ്ങളുടെ സ്വഭാവത്തിലുള്ള വിശ്വാസവും, ഞങ്ങളോടുള്ള സ്നേഹാധിക്യവും കൊണ്ടാണോ എന്നറിയില്ല ഉപദേശങ്ങളുടേയും അപകട സൂചനകളുടേയും കടിഞ്ഞാന്‍ ഞങ്ങളിലോരോരുത്തരിലും ചാര്‍ത്താന്‍ 'ഞൂഞ്ഞി' ഫോണിലൂടെ ശ്രമിച്ചു കൊണ്ടിരുന്നു.

ഷെയിന്‌ വോര്‍ണിന്റെ പന്ത്‌ ടെന്റുല്‍ക്കര്‍ തട്ടിയകറ്റുന്ന ലാഘവത്തോടെ ഞങ്ങള്‍ ഓരൊരുത്തരായി ആ ഉപദേശങ്ങളെ ബൌണ്ടറി ലൈനിനു പുറത്തേക്ക്‌ പായിച്ചു കൊണ്ടിരുന്നു.

പിന്‍സീറ്റ്‌ യാത്രകളെ പ്രേമിച്ചിരുന്ന ഞാന്‍ സ്വാഭാവികമായും വഴിയില്‍ എവിടെയൊ വെച്ച്‌ ആ അംബാസിഡര്‍ കാറിന്റെ പിന്നിലെ വലത്തെ അറ്റത്ത്‌ എത്തിപെട്ടിരുന്നു.

പഠിച്ച വിഷയത്തില്‍ യൂണിവേഴ്സിറ്റി ഡിഗ്രി കൊടുത്തില്ലെങ്കിലും, ബൈക്ക്‌ അഭ്യാസത്തില്‍ അനുഭവം ഏകിയ ഡിഗ്രി സെര്‍ട്ടിഫികറ്റുള്ള 'പരവനും', 'രാജപ്പനും', 'തോട്ടിയും' ആയിരുന്നു ബൈകിന്റെ സാരഥികള്‍.

അടിമാലി കഴിഞ്ഞു മൂന്നാര്‍ കേറ്റം കേറാന്‍ തുടങ്ങിയപ്പോള്‍ മലവണ്ട്‌ പോലെ 3 ബൈക്കും ഞാന്‍ ആദ്യം എന്നു പറഞ്ഞു പോവുന്നതു കണ്ടു. ഞങ്ങള്‍ കാറിലെ സി.ഡി. പ്ലെയറിലെ പാട്ടുകാരന്‍ പാടിത്തരുന്ന പാട്ടും കേട്ട്‌... അങ്ങനെ... ഒരു വളവ്‌ തിരിഞ്ഞപ്പോള്‍ കാണുന്നത്‌... 'പകല്‍ ആകാശത്തു നക്ഷത്രങ്ങളെ കാണാത്തത്‌ എന്തുകൊണ്ട്‌ ?' എന്നു ചിന്തിച്ചു നടു റോട്ടില്‍ കിടക്കുന്ന 'തോട്ടി'യേം ജിപ്പനേം ആണ്‌... പിന്നെ അവന്റെ സംശയത്തിന്‌ ഒരു ഉത്തരം കിട്ടാന്‍ ഒരു ഇഞ്ജക്ഷനും 5 സ്റ്റിച്ചും ഒരു സോഡ സര്‍വത്തും വേണ്ടി വന്നു...

അങ്ങനെ അവര്‍ക്കു 2 പേര്‍ക്കും കാറിലെ പിന്‍ സീറ്റില്‍ എന്റെ അടുത്തേക്കു പ്രമോഷന്‍ കിട്ടി. ആ വീഴ്ചയുടെ രസം പങ്കുവെച്ചു കഴിഞ്ഞപ്പഴേക്കും മൂന്നാറെത്തി.മാട്ടുപ്പെട്ടിയിലെ ക്ടാങ്ങളേം, രാജമലയിലെ വരയാടുകളേം പോയി കണ്ടു ഞങ്ങള്‍ പരിചയം പുതുക്കി.

വന്നു വന്നു, ഈശ്വരന്‍ കോടാനുകോടി വര്‍ഷങ്ങളുടെ പ്രയത്ന ഫലം കൊണ്ട്‌ വരച്ചു തീര്‍ത്ത മുന്നാറിലെ ആ രമണീയ ക്യാന്‌വാസില്‍ വരെ ഞങ്ങളുടെ കൈ പതിയും എന്ന സ്ഥിതി വന്നപ്പോള്‍, പ്രകൃതിയുടെ സ്പെഷ്യല്‍ റിക്ക്വസ്റ്റ്‌ പ്രകാരം സൂര്യന്‍ അര മണിക്കൂര്‍ മുന്‍പെ സ്കൂട്ടാവാന്‍ തീരുമാനിച്ചു. നാട്ടുകാരുടെ സ്പെഷ്യല്‍ റിക്ക്വസ്റ്റ്‌ പ്രകാരം ഞങ്ങളും റ്റാറ്റാ ഗസ്റ്റ്‌ ഹൌസ്‌ ചില്ലകളില്‍ ഞങ്ങള്‍ക്കായി ഒരുക്കിയ കൂടുകളിലേക്ക്‌ ചേക്കേറാന്‍ തീരുമാനിച്ചു...

തുടരും...

സസ്നേഹം
പണിക്കന്‍

8 comments:

അരവിന്ദ് :: aravind said...

വളരെ രസകരമായി എഴുതിയിരിക്കുന്നു!!
സ്വാഗതം പണിക്കരേ...:-)

പരസ്പരം said...

എഴുതുവാന്‍ നല്ല ശൈലി കൈവശമുണ്ടല്ലോ.പിന്നെയെന്തിനാണ് പേടിക്കുന്നത്? കഥ പെട്ടെന്ന് തുടരുമിലെത്തിയത് ശരിയായില്ല.പോരട്ടെ ബാക്കിയുടനെ.

ചില നേരത്ത്.. said...

പണിക്കാ.
ഒരൊറ്റ ഫ്രെയിമില്‍ തീര്‍ക്കേണ്ട അനുഭവങ്ങള്‍ തുടരനാക്കിയത് കുഴപ്പമില്ല.പക്ഷേ താമസിയാതെ ബാക്കിയും പോസ്റ്റൂ. നല്ല അവതരണം. സ്വാഗതം.

വര്‍ണ്ണമേഘങ്ങള്‍ said...

പണിക്കന്‌ സ്വാഗതം.
ഇത്തരം അനുഭവ കഥകള്‍ നിറഞ്ഞ്‌ കവിഞ്ഞ്‌ പോരട്ടേ..

myexperimentsandme said...

ഇന്ന് ബ്ലോഗില്‍ മൂന്നാര്‍ ഡേ ആണല്ലോ..

സംഗതി കൊള്ളാം. തലക്കെട്ട് അതിലും കൊള്ളാം. മൂന്നാറ് പന്ത്രണ്ട്!

അരവിന്ദേ,പാ, പാപ്പച്ചന്‍, കൊച്ച്, കൊച്ചമ്മ, കൊച്ചച്ചന്‍, പണിക്കന്‍, പണിക്കര്‍ ഇതെല്ലാം വേറേ വേറേ ആണെന്നാണ് കാരണവന്മാര്‍ പറയുന്നത് :)

Anonymous said...

'പകല്‍ ആകാശത്തു നക്ഷത്രങ്ങളെ കാണാത്തത്‌ എന്തുകൊണ്ട്‌ ?' ഹിഹിഹി ഞാന്‍ ചിരിച്ചു മണ്ണു കപ്പി ഇതു ഓര്‍ത്തു..പതുക്കെയാണു കത്തിയതു..പക്ഷെ ഇതൊരു അടിപൊളി നംബര്‍.. ഹിഹിഹി..

Adithyan said...

പണിക്കോ... യാത്രേടെ തുടക്കം കൊള്ളാം :-)

ഇതിരുന്നിട്ടാണോ എഴുതാന്‍ അറിയില്ലാന്നു പറഞ്ഞത്‌...

പോരട്ടിങ്ങട്!!!

സുധി അറയ്ക്കൽ said...

വായിച്ചു തുടങ്ങുകയാണു...