Friday, June 30, 2006

വാഗണ്‍ ട്രാജഡി

കഴിഞ്ഞ ശനിയാഴ്ച സൂര്യന്‍ കട തുറക്കും മുന്‍പേ ഞങ്ങള്‍ മേട്ടുപ്പാളയം റെയില്‌വേ സ്റ്റേഷനില്‍ എത്തി... അവിടെ നിന്നു ഊട്ടിക്ക്‌ മീറ്റര്‍ ഗേജ്‌ ട്രെയിനില്‍ പോവുകയാണ്‌ ഞങ്ങളുടെ ലക്ഷ്യം...

7.15 ന്‌ പുറപ്പെടുന്ന ട്രെയിനിന്‌ 5.45 ന്‌ ടിക്കറ്റ്‌ കൊടുത്ത്‌ തുടങ്ങും. അതിന്‌ ഇനിയും ഒരു മണിക്കൂര്‍ ഉണ്ടെന്ന തിരിച്ചറിവ്‌ ഞങ്ങളെ ഒരു ചായ കപ്പും പിടിച്ച്‌ ബെഞ്ചുകളിലേക്കു ചായാന്‍ പ്രേരിപ്പിച്ചു... എന്നാല്‍ ആ ചായകടക്കാരന്‍ അവിടത്തെ ചിട്ടവട്ടങ്ങളെ കുറിച്ച്‌ പകര്‍ന്നു തന്ന ജ്ഞ്യാനോപദേശം ഞങ്ങളെ കര്‍ത്തവ്യ നിരതരാക്കി... അവിടെ ക്യൂ നിന്നാലെ ട്രെയിനില്‍ കയറാന്‍ പറ്റു എന്നതായിരുന്നു അതിലെ മഹത്ത്‌വചനം...

അതു വരെ അവിടെ ബെഞ്ചില്‍ ഇരുന്നിരുന്ന ഒരു 6 അംഗ തമിഴ്‌ കുടുംബം ഒരു ക്യൂ ആയി രൂപാന്തരം പ്രാപിക്കുന്നതു കണ്ടപ്പോള്‍ അതിന്റെ വാലറ്റം നോക്കി ഞങ്ങളും പിടിമുറുക്കി... 2 പേര്‌ ടിക്കറ്റ്‌ കൌണ്ടറിലും സായുധം അണി നിരന്നു...

5.45 ആയപ്പൊള്‍ കൌണ്ടറിലിരുന്ന കൊമ്പന്‌മീശക്കാരന്‍ ഞങ്ങളുടെ ചീട്ടു കീറി ;)... അങ്ങനെ ഞങ്ങള്‍ 10 പേരും ട്രെയിന്‍ കേറാനുള്ള ക്യൂവിന്റെ ഭാഗമായി. പക്ഷെ അതിനകം ഞങ്ങള്‍ വാലറ്റം വിട്ടു നടു കഷ്ണം ആയിരുന്നു... ഞങ്ങളുടെ സഹക്യൂവന്‍മാരായി 3 മദാമമാരും 2 സായിപ്പുമാരും എത്തിപെട്ടിരുന്നു.

ട്രെയിന്‍ യാത്രക്കിടയില്‍ കാണാന്‍ പോവുന്ന കാഴ്ചകളെ പറ്റിയും എടുക്കേണ്ട ഫോട്ടോകളെ പറ്റിയും ആയി ഞങ്ങളുടെ ചര്‍ച്ച... ഇതിനിടയില്‍ മിനിറ്റ്‌ സൂചി ഓരൊ അടി മുന്നോട്ടു വെക്കുമ്പോഴും ഞങ്ങളുടെ മുന്നിലെ തമിഴ്‌ കുടുംബത്തിന്റെ അംഗ സംഖ്യ കൂടിവരുന്നതു ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു... അതിന്റെ ഒരു ഗുട്ടന്‍സ്‌ അറിയാന്‍ ശ്രദ്ധിച്ചപ്പോള്‍ കണ്ടതു 'മച്ചാ' 'മാമ്മീ' വിളികളോടെ കുശലം പറയാന്‍ എത്തുന്ന തമിഴന്‍മാര്‍ ബാങ്ക്‌ളൂര്‌ കണ്ട സോഫ്റ്റ്‌വെയര്‍ എങ്ങിനീയേര്‍സിനെ പോലെ (ആ കൂട്ടത്തില്‍ പെട്ട എല്ലാവരും എന്നൊടു ക്ഷമിക്കൂ...) പിന്നീട്‌ അവിടെ സ്ഥിരതാമസമാക്കുന്നതാണ്‌...

എതാനും നിമിഷങ്ങള്‍ക്കകം സന്തോഷ്‌ ട്രോഫിയുടെ ഉല്‍ഘാടനത്തിന്‌ കളിക്കാര്‍ അണി നിരക്കുന്നതു പോലെ മുന്‍പില്‍ തമിഴ്‌നാട്‌ ടീം തൊട്ടു പുറകിലായി കേരള ടീം എന്ന അവസ്ഥയായി...

കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നതിന്‌ മുന്‍പ്‌ ഞങ്ങള്‍ ഇടപെട്ടു കുടിയേറ്റക്കാരുടെ ഒഴുക്കു നിയന്ത്രിച്ചു...

റിസര്‍വേഷനും കഴിഞ്ഞു ബാക്കി ഉള്ള സീറ്റുകളിലേക്ക്‌ ചായാനുള്ള ആള്‍കാരുടെ ക്യൂവിന്റെ വലുപ്പം ഞങ്ങളെ ചായകടക്കാരന്റെ ഉപദേശം നമ്പര്‍ 2 ഓര്‍മ്മപ്പെടുത്തി... അതനുസരിച്ച്‌ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്ന ഗാര്‍ഡുമാരില്‍ ഒരാള്‍ക്കു നേരെ മയക്കുവെടി വെക്കാന്‍ തീരുമാനിച്ചു... അവിടെ കണ്ട 2 ഗാര്‍ഡുമാരില്‍ മനുഷ്യകോലം ഉള്ള ഒരാള്‍ടെ നേരെ 20 കേരള മണീസ്‌ നീട്ടികൊണ്ട്‌ അയാളെ കൂട്ടില്‍ കേറ്റി... സ്വന്തമായി ഒരു ബോഗി തന്നെ ഞങ്ങളുടെ പേരില്‍ എഴുതി തരാം എന്ന ആ ഗാര്‍ഡിന്റെ ഭാഷണത്തില്‍ മനം കുളിര്‍ത്ത്‌ ഞങ്ങള്‍ വീണ്ടും ക്യൂവാന്‍ നിന്നു...

അവിടെ ഉണ്ടായിരുന്ന ആ രണ്ടാമന്‍ ഗാര്‍ഡിന്റെ കണ്ണുകളില്‍ കണ്ടതു 20 വെള്ളിനാണയം അയാള്‍ക്കു കിട്ടാത്തതിന്റെ ദീന ഭാവമോ... അതൊ ക്രോധത്തിന്റെ തീക്കനല്ലോ???

ആ... എന്തായാലും അതൊക്കെ ചിന്തിച്ചെടുക്കാന്‍ നമുക്കെവടെ സമയം...

ഒരു ചെറിയ കാത്തിരുപ്പിനു ശേഷം 7 മണി ആയപ്പൊള്‍ എഞ്ചിനില്‍ നിന്നു പ്രതീക്ഷയുടെ വെള്ള പുക ഉയര്‍ന്നു. ഉടനെ തന്നെ എഞ്ചിന്‍ വാം അപ്പ്‌ തുടങ്ങി.. 2-3 തവണ മുന്നോട്ടും പിന്നോട്ടും ഓടി തന്റെ കഴിവില്‍ വിശ്വാസം വന്ന എഞ്ചിന്‍, ബോഗി സുഹൃത്തുകളേം കൂട്ടി പടയോട്ടത്തിനു തയ്യാറായി ഞങ്ങളുടെ മുന്നിലെത്തി...

അയ്യോ... ഇതല്ലേ കിലുക്കത്തില്‍ രേവതി വന്നിറങ്ങിയ ആ ട്രെയിന്‍... ഇതല്ലേ ദില്‌സേയില്‍ ഷാരുഖ്ഖാന്‍ ചയ്യ ചയ്യ പാടിയ ആ ട്രെയിന്‍... അതെ അതു തന്നെ... അതില്‍ കേറി നീലഗിരിയുടെ സിരകളിലൂടെ ഒരു യാത്ര എന്ന സ്വപ്നം ഇതാ സാക്ഷാത്ക്കരിക്കാന്‍ പോവുന്നു...

മുന്‍പിലെ ക്യൂവന്‍മാര്‍ ഓരോരുത്തരായി ട്രേയിനിനുള്ളിലേക്ക്‌ ആവുമ്പോഴും ഞങ്ങളുടെ കണ്ണുകള്‍ ഞങ്ങള്‍ തളച്ച ആ ഗാര്‍ഡിനെ തിരയുകയായിരുന്നു...

മുന്നിലുള്ളവരെല്ലാം തീര്‍ന്നു ഞങ്ങളുടെ ചാന്‍സ്‌ എത്തിയപ്പോള്‍ അതുവരെ ഭയപ്പെട്ടിരുന്ന ആ വാചകം ഒരു ഗാര്‍ഡിന്റെ വായില്‍ നിന്നും വീണു... "2 പേര്‍ ഇങ്ങ വാങ്കൊ..." ഈശ്വരാ... കൂട്ടത്തിലെ 2 പേര്‍ അയല്‍ ബോഗിയില്‍ ആവാന്‍ പോവുന്നു... പക്ഷെ കൃത്ത്യ സമയത്ത്‌ ആ 20മണീസ്‌ ഗാര്‍ഡ്‌ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു...

ഇവന്‍മാരു മ്മടെ സ്വന്തം ഗഡീസ്‌ ആണ്‌. ഇവന്‍മാരെ ഒറ്റ ബോഗിയിലേക്കു താങ്ങിക്കോ എന്ന ആ ഗാര്‍ഡിന്റെ തമിഴിലുള്ള ഡയലോഗ്‌ തള്ളികളയാന്‍ ആ രണ്ടാമന്‍ ഗാര്‍ഡിനായില്ല...അങ്ങനെ ഞങ്ങള്‍ 10 പേരും 8 സീറ്റുള്ള ഒരു കൊച്ചു ബോഗിയില്‍ ഒന്നിച്ചായി... ആനന്ദ ലബ്ധിക്കിനിയെന്തു വേണം... ഒരു മനോഹരമായ യാത്രയിതാ ഞങ്ങളുദെ മുന്‍പില്‍ ഡബിള്‍ ബെല്ല്‌ കാത്തു കിടക്കുന്നു...

പക്ഷെ....

സ്വപ്നങ്ങളുടേയും ആര്‍മാദനങ്ങളുടേയും ഒച്ച ഉച്ചസ്ഥാനിയിലായിരുന്ന ആ ബോഗി പെട്ടന്നു സൌണ്ട്‌ കാര്‍ഡ്‌ അടിച്ചുപോയ സിസ്റ്റം പോലെ നിശബ്ദമായി... അതാ ആ ബോഗിയുടെ സ്വപ്ന കവാടം തുറന്ന്‌ 9 ഫുള്ള്‌ ടിക്കറ്റ്‌സും 2 ഹാഫ്‌ ടിക്കറ്റ്‌സും ഉള്ളിലേക്കു വരുന്നു... അവര്‍ക്കു പുറകില്‍ ഞങ്ങളെ നോക്കി നില്‍ക്കുന്ന 32 പല്ലുകള്‍... അതിന്റെ ഉടമസ്ഥനെ കാണാന്‍ സൂം ഔട്ട്‌ ചെയ്തപ്പോള്‍ കാണുന്നത്‌ ആ രണ്ടാമന്‍ ഗാര്‍ഡിന്റെ മനുഷ്യകോലമില്ലാത്ത വദനമാണ്‌... തനിക്കു തരാതെ തന്റെ സഹവര്‍ക്കനു 20 മണീസ്‌ കൊടുത്തതിന്റെ പ്രതികാരത്തിന്റെ പ്രദര്‍ശനമായിരുന്നു ആ 32 പല്ലുകള്‍..

ഇവങ്കളും ടിക്കറ്റ്‌ എടുത്തവര്‍ താന്‍..ഇവങ്കളേയും ഇങ്കെ അഡ്ജസ്റ്റ്‌ സെയ്തു താന്‍ ആകണം... എന്ന ഗാര്‍ഡിന്റെ തമിഴ്‌മൊഴി കൂടി കേട്ടപ്പോള്‍ ഞങ്ങള്‍ സംതൃപ്ത്തരായി...

യാത്രയുദെ രസം പോയെങ്കിലും സൈഡ്‌ സീറ്റ്‌ കിട്ടിയതു കൊണ്ട്‌ എനിക്കെന്തായാലും കാഴ്ചകള്‍ കണ്ടിരിക്കാം എന്നു ആശ്വസിക്കുമ്പൊള്‍ ദേ വരുന്നു ഒരു ഹിന്ദി പാര...

'അരേ... ചോട്ടു...ചിങ്കീ... തും ലോഗ്‌ ഉസ്‌ അങ്കിള്‍ കെ സാത്‌ ബൈട്നാ... ഉധര്‍സെ സബ്‌ കുച്ച്‌ ദേഖ്‌ സക്താ ഹെ...'

ഇതു പറഞ്ഞു തീരും മുന്‍പു എന്റെയോ എന്റെ മടിയുടേയോ അനുവാദം കൂടാതെ 2 ഹാഫ്‌ ടിക്കറ്റ്‌സും എന്റെ മടിയില്‍ സ്ഥാനം പിടിച്ച്‌ കഴിഞ്ഞിരുന്നു...

കിലുക്കത്തില്‍ രേവതിക്കു വട്ടായി പോയതിന്റേയും... ദില്‌സേയില്‍ ഷാരുഖ്ഖാന്‍ ട്രെയിനിന്റെ മുകളില്‍ കേറിയതിന്റേയും ഉള്‍പൊരുള്‍ എനിക്കു അപ്പഴാണ്‌ മനസ്സിലായത്‌...

നീലഗിരിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ ട്രെയിനില്‍ കേറിയ ഞങ്ങള്‍ തമിഴന്‍മാരും ഹിന്ദിക്കാരും ഉള്‍പ്പെടെ പതിനൊന്നു പേര്‍ അടങ്ങുന്ന ഇന്ത്യന്‍ ജനതയുടെ ഷര്‍ട്ടിലെ ബട്ടന്‍സെണ്ണി ആ നീണ്ട 5 മണിക്കൂര്‍ യാത്ര ആനന്ദകരമാക്കി... ഇടയ്ക്കു കൈ ഒന്നു അനക്കാന്‍ അവസരം കിട്ടുമ്പോള്‍, കയ്യിലുള്ള ക്യാമറ ഒന്നു പുറത്തേക്കു നീട്ടി...ഒന്നു ക്ലിക്കി... പുറം ലോകം കാണുകയായിരുന്നു ഏക ആശ്വാസം...

രാവിലെ കുടിച്ച ഒരു ചായയും ചായക്കടക്കാരന്‍ വയറു നിറച്ച്‌ തന്ന ഉപദേശങ്ങളും ദഹിച്ചു കഴിഞ്ഞപ്പോഴും, വിശപ്പിന്റെ വിളി മനപ്പൂര്‍വ്വം കേട്ടില്ലെന്നു നടിക്കേണ്ടി വന്ന ഞങ്ങള്‍, അതുവരെ 'അങ്കിള്‍ യെ ക്യാ ഹെ... വൊ ക്യൂ എയ്സി ഹെ' എന്നൊക്കെ ചോദിച്ച്‌ സാമാന്യം ഭേതപ്പെട്ട രീതിയില്‍ എന്നെ ശല്യപ്പെടുത്തികൊണ്ടിരിക്കുകയും, പിന്നീട്‌ അഛന്റെ കയ്യില്‍ നിന്നു റോബസ്റ്റയും ബിസ്കറ്റും കിട്ടിയപ്പോള്‍ 'അങ്കിള്‍...യെ ഹം കേയ്സെ ഖാവോഗെ...' എന്നു ചോദിക്കപോലും ചെയ്യാതെ അതു മുഴുവന്‍ തിന്നു തീര്‍ക്കുകയും ചെയ്ത ആ ചോട്ടുവിനും ചിങ്കിക്കും ഞങ്ങളുടെ പ്രാക്കിന്റെ ഒരു അംശം കിട്ടരുതേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്‌ യാത്ര തുടര്‍ന്നു......

ശുഭം...

സസ്നേഹം
പണിക്കന്‍

Tuesday, June 13, 2006

മൂന്നാറു പന്ത്രണ്ട്‌ ('12') ഒടുക്കം

പിന്നെ ഉദ്വേഗജനകമായ നിമിഷങ്ങളായിരുന്നു. വലതുകൈ നഷ്ടപ്പെട്ട ആ കാര്‍ ഒരു ഭ്രാന്തനെ പോലെ റോഡില്‍ തീപ്പൊരി പാറിച്ചു കൊണ്ട്‌ മുന്നോട്ടു പോയി.

ഒരു ഡിസ്കഷനു ശേഷം വണ്ടി അടുത്ത പോസ്റ്റില്‍ ഇടിച്ചു നിര്‍ത്താനുള്ള കൊണ്‍ക്ലൂഷനില്‍ എത്തിയ ഞങ്ങള്‍ കണ്ടത്‌ ആ പഞ്ചായത്തില്‍ ആകെ ഉള്ള ഒരു പോസ്റ്റില്‍ ചാരി ബസ്സും കാത്തു നിക്കണ രണ്ട്‌ ചുള്ളന്‍മാരേം, എന്റെ അച്ഛന്റെ റോട്ടില്‍ ഞാന്‍ ആര്‍ക്കും വഴിമാറി കൊടുക്കില്ല എന്ന മുഖഭാവത്തോടെ ഞങ്ങള്‍ക്കു നേരെ പാഞ്ഞടുക്കുന്ന ഒരു കെ.എസ്‌.ആര്‍.ടി.സി ബസ്സിനേം ആണ്‌.

അതോടെ അവസാനമായി ഒരു വിഭവസമൃദ്ധമായ സദ്യ കഴിക്കാന്‍ അവസരം ഒരുക്കിത്തന്ന 'ഞൂഞ്ഞി'യുടെ കുടുംബതിനോടും പള്ളി ഭാരവാഹികളോടും ഞങ്ങളുടെ പ്രത്യേക നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌, ഇഹ:ലോകതെ കച്ചോടം പൂട്ടാന്‍ ഞങ്ങള്‍ തയ്യാറായി.

പൊതുവെ മരണം കാണാന്‍ ഇഷ്ടമല്ലാത്ത വ്യക്തി എന്ന നിലക്ക്‌ ഞാനെന്റെ കണ്ണുകള്‍ അപ്പൊതന്നെ ഷട്ടറിട്ടു.പിന്നെ ആകെ കേട്ടറിഞ്ഞത്‌ ഒരു ഇടിമൊഴക്കവും അനുഭവിച്ചറിഞ്ഞത്‌ ഒരു ഭൂമികുലുക്കവും മാത്രമാണ്‌.

സ്വര്‍ഗ്ഗം കാണാനുള്ള കൊതിയോടെ കണ്ണു തുറന്നപ്പൊ കണ്ടത്‌, എവറസ്റ്റ്‌ കീഴടക്കിയ ടെന്‍സിങ്ങിനെ പോലെ ഒരു മണ്‍കൂനയില്‍ കയറികൂടി അതിന്‍മേലുള്ള ഒരു മരത്തിനോട്‌ കിന്നാരോം പറഞ്ഞിരിക്കണ കാറിനെയാണ്‌. നിസ്സാരമായ പൊട്ടലും ചീറ്റലുമല്ലാതെ ആര്‍ക്കും കാര്യമായ പരിക്കുകള്‍ ഒന്നും പറ്റീട്ടില്ല്യാന്ന്‌ എല്ലാവരുടെയും മുഖത്ത്‌ കണ്ട ആശ്വാസത്തില്‍ നിന്നു മനസ്സിലായി.

അങ്ങനെ എല്ലാം സമംഗളം പര്യവസാനിച്ചു എന്ന്‌ കരുതി പുറത്തേക്കിറങ്ങിയപ്പൊ കാണുന്നതു അടുത്ത ഒരു പറമ്പിലൂടെ താഴേക്കോടുന്ന രാജപ്പനേം അന്തോണ്യേം ആണ്‌.പുറകില്‍ ബൈക്കില്‍ വന്ന ഇവന്‍മാരിതെങ്ങോട്ട ഓടണേ എന്നു വിചാരിച്ച്‌ സൂക്ഷിചു നൊക്കിയപ്പോള്‍ കാണുന്നത്‌, ഈ സകല പ്രശ്നങ്ങള്‍ക്കും കാരണകാരനായ ആ വലത്തെ ടയര്‍ പ്രാണരക്ഷാര്‍ത്ഥം അവരുടെ മുന്നില്‍ ഓടുന്നതാണ്‌.

എന്നല്‍ ആ ടയര്‍ ഉരുണ്ട്‌ ചെന്നത്‌ ആ വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ട്‌ നിന്ന ഒന്നര വയസ്സുകാരന്റെ നേര്‍ക്കാണെന്നും, മ്മടെ ഗഡീസ്‌ ഒരു അവസരോചിത ഫ്രണ്ട്‌ ഡൈവിങ്ങിലൂടെ ആ ടയറിനെ ആക്രമണത്തിനു മുന്‍പ്‌ കീഴടക്കി എന്നും, ഓടികൂടിയ ഒരു നാട്ടുകാരനില്‍ നിന്നു ഞങ്ങല്‍ കേട്ടറിഞ്ഞു.

വണ്ട്യെ ഒടിഞ്ഞ കയ്യും കാലും പ്ലാസ്റ്ററിടാന്‍ അടുത്തുള്ള ഒരു വര്‍ക്ക്ഷോപ്പില്‍ അഡ്മിറ്റ്‌ ചെയ്ത്‌, ഡിസ്റ്റാജ്‌ ചെയ്യുമ്പൊ കൂട്ടികൊണ്ടുവരാന്‍ ഞൂഞ്ഞിയെ എല്‍പ്പിച്ചു... ഞങ്ങള്‍ അടുത്ത ബസ്സില്‍ കേറി വീടണഞ്ഞു.

അങ്ങനെ മൂന്നാര്‍ യുദ്ധത്തില്‍ പങ്കെടുത്ത പന്ത്രണ്ട്‌ പോരാളികളും പിറ്റേ ദിവസം അടുത ടൂര്‍ പ്ലാന്നിങ്ങുമായി ആ ട്യൂഷന്‍ ക്ലാസ്സില്‍ വീണ്ടും ഒത്തുകൂടി...

സസ്നേഹം
പണിക്കന്‍

Monday, June 12, 2006

മൂന്നാറു പന്ത്രണ്ട്‌ (1'2')

തലേ ദിവസത്തെ പരിഭവം മാറാത്തതു കൊണ്ടാണോ എന്നറിയില്ല്യ, മടിച്ചു മടിച്ചു സൂര്യന്‍ ഞങ്ങളുടെ അടുത്തെതിയപ്പൊള്‍ 9.30 ആയി. പിന്നെയെല്ലാം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. 10.15 ആയപ്പഴേക്കും എല്ലാവരും കുളിച്ചൊരുങ്ങി കല്യാണത്തിനു പോവാന്‍ തയ്യാറായി.

കൃത്യസമയത്തു തന്നെ അടിമാലി പള്ളിമുറ്റത്ത്‌ ഞങ്ങളുടെ വണ്ടികള്‍ ബ്രേയ്ക്കിട്ടു. പള്ളിക്കകത്ത്‌ കേറി, തലേ ദിവസത്തെ 'ആര്‍മാദന ചരിതം' ഞൂഞ്ഞിയെ പറഞ്ഞു കേള്‍പ്പിക്കാനുള്ള ഉണ്ണന്റെ ആവേശത്തെ ഒറ്റ നോട്ടം കൊണ്ടു അച്ചന്‍ കെടുത്തി. 'മിമിക്സ്‌ പരേഡ്‌' എന്ന സിനിമേല്‌ ഇന്നസെന്റിന്റെ അച്ചന്‍ കഥാപാത്രം കാണിക്കണ പോലെള്ള രണ്ട്‌ തലയാട്ടലിലൂടെ അച്ചന്‍ ഞങ്ങളെ പള്ളിയില്‍ നിന്നും പള്ളിമുറ്റത്തെത്തിച്ചു.

കൂട്ടുകാരന്റെ അനിയത്തിടെ കല്യാണം മുറ്റത്തു നിന്നു കാണേണ്ട ഗതി വരുത്തിയ അച്ചന്റെ ക്രൂരമായ പ്രവൃത്തിയോടു തോന്നിയ നീരസം ഭക്ഷണ സമയം ആയപ്പൊള്‍ ഞങ്ങള്‍ സൌകര്യ പൂര്‍വം മറന്നു. ആങ്ങനെ അത്യന്തം അധ്വാനത്തോടും ആത്മാര്‍ത്ഥതയോടും കൂടി ആ ജോലിയും തീര്‍ത്തിട്ടു ഞങ്ങള്‍ മടക്കയാത്രക്കൊരുങ്ങി...

കാറിന്റെ വളയം പരവന്‍ ഏറ്റെടുത്തു. ഏതൊരു ടൂറിന്റെയും മടക്കയാത്ര പോലെ എല്ലാവരും ഓര്‍മകള്‍ അയവെറക്കി കാഴ്ചയും കണ്ടിരിപ്പായി.

വളവും തിരിവും കൊക്കകളും താണ്ടി സാമാന്യം നേര്‍വഴി ഒരു ഇറക്കം ആയപ്പൊള്‍ പെട്ടന്നു വണ്ടി ഒന്നു പാളി. സംഗതി വണ്ടിടെ കണ്‍ട്രോള്‍ പരവന്റെ കൈവിട്ടതായി ഞങ്ങള്‍ക്കു മനസ്സിലായി. ഇടഞ്ഞ ആനപുറത്തിരുന്ന്‌ പാപ്പാന്‍ ഇടത്താനേ വലത്താനേ അവടെനിക്കാനേ എന്നൊക്കെ പറയണ പോലെ പരവനും എന്തൊക്കയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അതൊന്നും കേട്ട ഭാവം നടിക്കാതെ കാര്‍ പാമ്പിഴയുന്ന പോലെ വളഞ്ഞും പുളഞ്ഞും മുന്നോട്ടു പോവുന്നു.

ആ ഇറക്കം കഴിഞ്ഞു മുന്നോട്ടു പോയപ്പൊ, പെട്ടന്നു മുന്നിലേക്കു ചാടിവീണ ഒരു ലോറിയെ കണ്ടു ഞങ്ങളുടെ കാര്‍ ഒന്നു ഞെട്ടി... ഒപ്പം ഞങ്ങളും. എന്നാല്‍ പരവന്‍ ഒരു വിദഗ്ധമായ കൈ വെട്ടിക്കലിലൂദെ ഞങ്ങളുടേയും കാറിന്റെയും ജീവന്‍ രക്ഷിച്ചു.

ആ ഞെട്ടലില്‍ നിന്നു ഏറ്റവും ആദ്യം സ്ഥലകാല ബോധം തിരിച്ച്‌ കിട്ടിയ വ്യക്തി എന്ന നിലക്കു പരവന്റെ വായില്‍ നിന്നാണ്‌ ആദ്യ വാക്കു പുറത്തു ചാടിയത്‌. "മാഷെ ബ്രേക്ക്‌ ചവിട്ടിട്ടു കിട്ടണില്ല്യ..ടയറിനും എന്തോ ഒരു എളക്കം..."

അതു പറഞ്ഞു തീരും മുന്‍പ്‌ കാര്‍ മോഹന്‍ലാല്‍ സ്റ്റൈലില്‍ വലത്തൊട്ടൊന്നു ചരിഞ്ഞു. ഏന്താ സംഭവിച്ചതെന്നറിയാന്‍ പുറതേക്കു നോക്കിയ ഞങ്ങള്‍ കണ്ടത്‌ ഞങ്ങളുടെ കാറിനെ ഓവര്‍ടേക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ടയറിനെ ആണ്‌.

കണ്ടപ്പൊള്‍ നല്ല മുഖ പരിചയം തോന്നിയ ആ ടയറിനെ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയിട്ടു ഞങ്ങളുടെ കാര്‍ ഉറക്കെ കരഞ്ഞു..."അയ്യൊ...എന്റെ ഫ്രന്റ്‌ വീല്‍..."

ക്ഷമിക്കൂ...ഇനീം തുടര്‍ന്നേ പറ്റു... അടുത്ത ഭാഗത്തോടെ തീര്‍ത്തോളാം

സസ്നേഹം
പണിക്കന്‍

മൂന്നാറു പന്ത്രണ്ട്‌ ('1' 2)

ജീവിതത്തില്‍ ആദ്യമായാണ്‌ ഞാന്‍ എഴുതുന്നത്ത്‌. തെറ്റുകളും കുറ്റങ്ങളും ക്ഷമിക്കുക. ഒരു യാത്ര വിവരണത്തില്‍ നിന്നന്നെ ആവട്ടെ എന്റെയും തുടക്കം...

മുന്‌കൂട്ടി നിശ്ചയിച പ്രകാരം എല്ലാവരും കൃത്യം 6 മണിക്കു തന്നെ മാഷിന്റെ അടുത്തെത്തി. ഞങ്ങള്‍ക്ക്‌ ജീവിതത്തിനും അക്കൌണ്ടന്‍സിക്കും ട്യൂഷന്‍ തരുന്ന മാഷിന്റെ വീട്ടില്‍ നിന്നാണു എല്ലാ നല്ലകാര്യങ്ങളും ഞങ്ങള്‍ തുടങ്ങാറ്‌. നാളെ അടിമാലി വെച്ച്‌ 'ഞൂഞ്ഞി'ടെ അനിയത്തിടെ കല്യണാണ്‌... നാളത്തെ കല്യാണത്തിനു ഇന്നു രാവിലെ തന്നെ എന്തിനാ പോണെ എന്ന ന്യായമായ സംശയം ഉന്നയിച്ച വീട്ടുകാരുടെ മുന്നില്‍, തങ്ങളുടെ സ്വതസിത്‌ധമായ നുണപറച്ചില്‍ പാടവം തെളിയിച്ചിട്ടാണ്‌ ഓരോരുത്തരും എത്തിയിരിക്കുന്നത്‌.

അങ്ങനെ മൂന്നു ബൈക്കിലും ഒരു അംബാസിഡര്‍ കാറിലും ആയി 'പന്ത്രണ്ട്‌' പോരാളികള്‍' 'മൂന്നാര്‍' എന്ന ലക്ഷ്യസ്ഥാനത്തക്കു പുറപ്പെട്ടു. ഒരു കൂട്ടുകാരന്റെ അനിയത്തിടെ കല്യാണം നടക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള സന്തോഷത്തെ മറികടക്കാന്‍, വെറും മൂന്നും നാലും പേപ്പര്‍ പോയതിന്‌, ഡിഗ്രി എന്ന താങ്ങുവടി തരില്ല എന്നു പറഞ്ഞ യൂണിവേര്‍സിറ്റിയുടെ ശാഠ്യത്തിനുമായില്ല.

പാട്ടും പാരകളും ഒക്കെയായി ആ പടയോട്ടം ലക്ഷ്യത്തിലേക്ക്‌ അടുത്തുകൊണ്ടിരുന്നു. ഉത്തരവാദിത്വത്തിന്റെ കെട്ടുപാടുകളില്‍ അകപ്പെട്ടു ഞങ്ങലൊടൊത്ത്‌ കൂടാന്‍ കഴിയാത്തതിലുള്ള അസൂയ കൊണ്ടാണോ അതൊ ഞങ്ങളുടെ സ്വഭാവത്തിലുള്ള വിശ്വാസവും, ഞങ്ങളോടുള്ള സ്നേഹാധിക്യവും കൊണ്ടാണോ എന്നറിയില്ല ഉപദേശങ്ങളുടേയും അപകട സൂചനകളുടേയും കടിഞ്ഞാന്‍ ഞങ്ങളിലോരോരുത്തരിലും ചാര്‍ത്താന്‍ 'ഞൂഞ്ഞി' ഫോണിലൂടെ ശ്രമിച്ചു കൊണ്ടിരുന്നു.

ഷെയിന്‌ വോര്‍ണിന്റെ പന്ത്‌ ടെന്റുല്‍ക്കര്‍ തട്ടിയകറ്റുന്ന ലാഘവത്തോടെ ഞങ്ങള്‍ ഓരൊരുത്തരായി ആ ഉപദേശങ്ങളെ ബൌണ്ടറി ലൈനിനു പുറത്തേക്ക്‌ പായിച്ചു കൊണ്ടിരുന്നു.

പിന്‍സീറ്റ്‌ യാത്രകളെ പ്രേമിച്ചിരുന്ന ഞാന്‍ സ്വാഭാവികമായും വഴിയില്‍ എവിടെയൊ വെച്ച്‌ ആ അംബാസിഡര്‍ കാറിന്റെ പിന്നിലെ വലത്തെ അറ്റത്ത്‌ എത്തിപെട്ടിരുന്നു.

പഠിച്ച വിഷയത്തില്‍ യൂണിവേഴ്സിറ്റി ഡിഗ്രി കൊടുത്തില്ലെങ്കിലും, ബൈക്ക്‌ അഭ്യാസത്തില്‍ അനുഭവം ഏകിയ ഡിഗ്രി സെര്‍ട്ടിഫികറ്റുള്ള 'പരവനും', 'രാജപ്പനും', 'തോട്ടിയും' ആയിരുന്നു ബൈകിന്റെ സാരഥികള്‍.

അടിമാലി കഴിഞ്ഞു മൂന്നാര്‍ കേറ്റം കേറാന്‍ തുടങ്ങിയപ്പോള്‍ മലവണ്ട്‌ പോലെ 3 ബൈക്കും ഞാന്‍ ആദ്യം എന്നു പറഞ്ഞു പോവുന്നതു കണ്ടു. ഞങ്ങള്‍ കാറിലെ സി.ഡി. പ്ലെയറിലെ പാട്ടുകാരന്‍ പാടിത്തരുന്ന പാട്ടും കേട്ട്‌... അങ്ങനെ... ഒരു വളവ്‌ തിരിഞ്ഞപ്പോള്‍ കാണുന്നത്‌... 'പകല്‍ ആകാശത്തു നക്ഷത്രങ്ങളെ കാണാത്തത്‌ എന്തുകൊണ്ട്‌ ?' എന്നു ചിന്തിച്ചു നടു റോട്ടില്‍ കിടക്കുന്ന 'തോട്ടി'യേം ജിപ്പനേം ആണ്‌... പിന്നെ അവന്റെ സംശയത്തിന്‌ ഒരു ഉത്തരം കിട്ടാന്‍ ഒരു ഇഞ്ജക്ഷനും 5 സ്റ്റിച്ചും ഒരു സോഡ സര്‍വത്തും വേണ്ടി വന്നു...

അങ്ങനെ അവര്‍ക്കു 2 പേര്‍ക്കും കാറിലെ പിന്‍ സീറ്റില്‍ എന്റെ അടുത്തേക്കു പ്രമോഷന്‍ കിട്ടി. ആ വീഴ്ചയുടെ രസം പങ്കുവെച്ചു കഴിഞ്ഞപ്പഴേക്കും മൂന്നാറെത്തി.മാട്ടുപ്പെട്ടിയിലെ ക്ടാങ്ങളേം, രാജമലയിലെ വരയാടുകളേം പോയി കണ്ടു ഞങ്ങള്‍ പരിചയം പുതുക്കി.

വന്നു വന്നു, ഈശ്വരന്‍ കോടാനുകോടി വര്‍ഷങ്ങളുടെ പ്രയത്ന ഫലം കൊണ്ട്‌ വരച്ചു തീര്‍ത്ത മുന്നാറിലെ ആ രമണീയ ക്യാന്‌വാസില്‍ വരെ ഞങ്ങളുടെ കൈ പതിയും എന്ന സ്ഥിതി വന്നപ്പോള്‍, പ്രകൃതിയുടെ സ്പെഷ്യല്‍ റിക്ക്വസ്റ്റ്‌ പ്രകാരം സൂര്യന്‍ അര മണിക്കൂര്‍ മുന്‍പെ സ്കൂട്ടാവാന്‍ തീരുമാനിച്ചു. നാട്ടുകാരുടെ സ്പെഷ്യല്‍ റിക്ക്വസ്റ്റ്‌ പ്രകാരം ഞങ്ങളും റ്റാറ്റാ ഗസ്റ്റ്‌ ഹൌസ്‌ ചില്ലകളില്‍ ഞങ്ങള്‍ക്കായി ഒരുക്കിയ കൂടുകളിലേക്ക്‌ ചേക്കേറാന്‍ തീരുമാനിച്ചു...

തുടരും...

സസ്നേഹം
പണിക്കന്‍

Sunday, June 11, 2006

അങ്കം തുടങ്ങുന്നു

പലരുടേയും ബ്ലോഗുകള്‍ വായിച്ചു കിട്ടിയ പ്രചോദനം സഹിക്കവയ്യാതെ ആയപ്പൊള്‍ അവസാനം ഞാനും ബ്ലോഗാന്‍ തീരുമാനിച്ചു.

ഏല്ലാവരുടേയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചു കൊണ്ട്‌ ഞാനിതാ അങ്കം തുടങ്ങുന്നു...

സസ്നേഹം
പണിക്കന്‍